Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട പോളിംഗിൽ മികച്ച പ്രതികരണം. പതിനൊന്നുവരെയുള്ള കണക്കു പ്രകാരം 32.02 ശതമാനം ആളുകൾ വോട്ട് രേഖപ്പെടുത്തി. തൃശൂർ (31.2 %), മലപ്പുറം (33.04 %), വയനാട് (31.35%), കാസർഗോഡ് (30.89%), പാലക്കാട് (32.17 %), കോഴിക്കോട് (31.5 %) കണ്ണൂർ (30.01%) പോളിംഗ് രേഖപ്പെടുത്തി.
നീലേശ്വരം നഗരസഭയിലെ തൈക്കടപ്പുറത്ത് മുസ്ലിം ലീഗ് വനിതാ സ്ഥാനാർഥിക്കുനേരെ ഒരു സംഘം ആളുകൾ കൈയേറ്റ ശ്രമം നടത്തി. പ്രതിഷേധവുമായി യുഡിഎഫ് പ്രവർത്തകർ രംഗത്തെത്തിയെങ്കിലും പോലീസ് ഇടപെട്ട് സംഘർഷാവസ്ഥയ്ക്ക് അയവു വരുത്തി. സംഭവത്തിൽ പോലീസ് കേസെടുത്തു.
മാണിയൂർ സെൻട്രൽ എൽപി സ്കൂളിൽ ബിജെപി ബൂത്ത് ഏജന്റ് രാഹുലിനെ സിപിഎം പ്രവർത്തകർ മർദിച്ചതായി പരാതി ഉയർന്നു. പരിക്കേറ്റ രാഹുലിനെ മയ്യിൽ കുടുംബാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. കൊടിയത്തൂർ പന്നിക്കോട് പോളിംഗ് സ്റ്റേഷന് സമീപം പ്രവർത്തിച്ച സിപിഎം പാർട്ടി ഓഫീസ് പോലീസ് എത്തി പൂട്ടിച്ചു.
ഇവിടെ സ്ലിപ്പുകൾ ഉൾപ്പെടെ എഴുതി നൽകുന്നുണ്ടന്ന് യുഡിഎഫ് പ്രവർത്തകർ പരാതി നൽകിയിരുന്നു. ഇതേ തുടർന്നാണ് ഓഫീസ് പൂട്ടിച്ചത്.
Kerala
കാസർഗോഡ്: തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് മികച്ച വിജയം നേടുമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി. മുൻ തെരഞ്ഞെടുപ്പുകളിൽ എൽഡിഎഫിന് മുൻ തൂക്കം ലഭിച്ചിരുന്നു. എന്നാൽ ഇത്തവണ അതിനു മാറ്റമുണ്ടാകുമെന്നും വോട്ട് ചെയ്തശേഷം അദ്ദേഹം പറഞ്ഞു.
2010 ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് എൽഡിഎഫിനെക്കാൾ മികച്ച വിജയം നേടിയിരുന്നു. ഇത്തവണ അത് ആവർത്തിക്കും. തെരഞ്ഞെടുപ്പ് കഴിഞ്ഞ ഏഴു ജില്ലകളിലും യുഡിഎഫ് മുന്നേറ്റം നടത്തിയെന്നും ഉണ്ണിത്താൻ വ്യക്തമാക്കി.
രണ്ടാം ഘട്ട വോട്ടെടുപ്പിന്റെ ആദ്യ മൂന്ന് മണിക്കൂറില്‍ 20.27% പോളിംഗ് രേഖപ്പെടുത്തി. വടക്കൻ കേരളത്തിലെ തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളാണ് ഇന്ന് വോട്ടെടുപ്പ്. രാവിലെ ഏഴിന് ആരംഭിച്ച വോട്ടെടുപ്പ് വൈകുന്നേരം ആറിന് അവസാനിക്കും.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിൽ മികച്ച പോളിംഗ്. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ 604 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ ഒമ്പതരെ വരെയുള്ള കണക്ക് പ്രകാരം 16 ശതമാനം പോളിംഗ് രേഖപ്പെടുത്തി.
തൃശൂർ (16.61%), പാലക്കാട് (17.06), മലപ്പുറം (17.38), കോഴിക്കോട് (16.85), വയനാട് (16.67), കണ്ണൂർ (16.15), കാസർഗോഡ് (16.24) ശതമാനം പോളിംഗ് രേഖപ്പെടുത്തി. വോട്ടിംഗ് പുരോഗമിക്കുമ്പോഴും പലയിടത്തും വോട്ടിംഗ് മെഷീൻ തകരാറിലായി.
പാലക്കാട് നെല്ലായ പട്ടിശേരി വാർഡിലെ ഒന്നാം നമ്പർ ബൂത്തിൽ വോട്ടിംഗ് മെഷീൻ തകരാറിലായതിനെ തുടർന്ന് അര മണിക്കൂർ വോട്ടിംഗ് തടസപ്പെട്ടു. മെഷീൻ മാറ്റിയതിന് ശേഷമാണ് വോട്ടിംഗ് പുനഃസ്ഥാപിച്ചത്. പാലക്കാട് വാണിയംകുളം മനിശേരി വെസ്റ്റ് ആറാം വാർഡിൽ 15 മിനിറ്റോളം വോട്ടിംഗ് തടസപ്പെട്ടു.
തളിപ്പറമ്പിൽ വിവിധ ഭാഗങ്ങളിൽ വോട്ടിംഗ് യന്ത്രം തകരാറിലായി. കാഞ്ഞിരങ്ങാട്, മാവിച്ചേരി എന്നിവിടങ്ങളിൽ ഒരു മണിക്കൂറോളം താമസിച്ചാണ് പോളിംഗ് തുടങ്ങിയത്. കാസർഗോഡ് നഗരസഭ ഹൊന്നമൂല (വാർഡ് 24) യന്ത്രം പണിമുടക്കി.
പുതിയ മെഷിൻ വച്ച് 8.35നാണ് ഇവിടെ വോട്ടിംഗ് പുനരാരംഭിച്ചത്. ഏതാനും വോട്ടുകൾ ചെയ്ത ശേഷമായിരുന്നു തകരാർ. ഉദുമ പഞ്ചായത്ത് അംബികാ നഗർ സ്കൂളിലെ ബൂത്തിൽ യന്ത്രം മുടക്കിയതിനാൽ 8.46 നു വോട്ടു പുനരാരംഭിച്ചു. 6.30 മുതൽ വോട്ടർമാർ ക്യൂവിൽ ഉണ്ടായിരുന്നു.
Kerala
കാസർഗോഡ് : തദ്ദേശതെരഞ്ഞെടുപ്പ് രണ്ടാം ഘട്ടം പുരോഗമിക്കുന്നതിനിടെ എല്‍ഡിഎഫ് സ്ഥാനാർഥിയുടെ വീടിന് സമീപം നാടൻ ബോംബ് കണ്ടെത്തി. കുബഡാജെ ജില്ലാ പഞ്ചായത്ത് എല്‍ഡിഎഫ് സ്ഥാനാർഥി കെ. പ്രകാശിന്റെ വീടിന് സമീപമാണ് നാല് നാടൻ ബോംബുകൾ കണ്ടത്.
നായ കടിച്ച് ഒരു ബോംബ് പൊട്ടിയതോടെയാണ് വീടിനു സമീപത്ത് ബോംബുള്ള കാര്യം പുറത്തറിഞ്ഞത്. തുടർന്ന് പോലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സിപിഎമ്മിന്റെ നേതൃത്വത്തിൽ ശ്രമം നടത്തുകയാണെന്ന് ബിജെപിയും കോൺഗ്രസും ആരോപിച്ചു.
ബോംബ് കണ്ടെത്തിയ സംഭവത്തിൽ തങ്ങൾക്ക് യാതൊരു ബന്ധവുമില്ലെന്ന് സിപിഎം നേതാക്കൾ പറഞ്ഞു. സിസിടിവി ദ്യശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.